പാക്കിസ്ഥാൻ ; പാക്കിസ്ഥാനില്‍ പെട്രോൾ, ഡീസൽ വില തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന് 333.38 പാക്കിസ്ഥാനി രൂപയും അതിവേഗ ഡീസലിന്റെ നിരക്ക് ലിറ്ററിന് 329.18 പാക്കിസ്ഥാനി രൂപയുമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാൻ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും ലിറ്ററിന് യഥാക്രമം പികെആർ 26.02, പികെആർ 17.34 എന്നിങ്ങനെ വർധിപ്പിച്ചതായിട്ടണ് റിപ്പോർട്ട്. ഓഗസ്റ്റിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടുതവണ വർദ്ധിപ്പിച്ചു. രാജ്യത്ത് കഴിഞ്ഞ മാസം പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം ലിറ്ററിന് 32.41 രൂപയും 38.49 രൂപയും വർധിപ്പിച്ചിരുന്നു. ഇപ്പോൾ, ഒരു മാസത്തിനുള്ളിൽ, പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഒരു ലിറ്ററിന് പികെആര്‍ 58.43 ഉം പികെആര്‍ 55.83 ഉം ആണ് കൂട്ടിയത്.
ഓഗസ്റ്റിൽ പണപ്പെരുപ്പ നിരക്ക് 27.4 ശതമാനം വർധിച്ചതാണ് ഇന്ധനവിലയിൽ വർധനവിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വൻ തകർച്ച നേരിടുന്ന സമയത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്ന പ്രവണതയെ തുടർന്നാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് പാകിസ്ഥാൻ ധനമന്ത്രാലയം പറയുന്നു. ഇത് ഭയാനകമായ സാമ്പത്തിക സ്ഥിതിയിൽ നട്ടംതിരിയുന്ന ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ അസ്ഥിരതയ്‌ക്കൊപ്പം പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ പെട്രോൾ, ഡീസൽ വില വർദ്ധന വരുന്നത്.