തിരുവനന്തപുരം : തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസർകോട്ടും പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്ന സാഹചര്യത്തിലും ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രമാണ് നികുതി ഇളവ് നൽകേണ്ടത് എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സർക്കാർ. പെട്രോൾ ഡീസൽ സംസ്ഥാന നികുതി കുറയ്ക്കില്ല. ജി എസ് ടി യിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. അത് സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമുണ്ടാക്കുമെന്നും സർക്കാർ പറയുന്നു.
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് രാജ്യത്ത് ഇന്ന് കൂട്ടിയത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമാണ് പുതിയ വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 56 തവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു വർഷത്തിനിടെ പെട്രോളിന് 27 രൂപയും ഡീസലിന് 28 രൂപയും കൂട്ടി. ഈ മാസം മാത്രം 15 തവണ വിലകൂട്ടിയത്.