റാന്നി : കുരുമ്പൻമൂഴിയിലെ താമസക്കാരായിരുന്ന 5 പട്ടികവർഗ്ഗ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 2021ഒക്ടോബറിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായി വീടും വസ്തുവും നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുരുമ്പൻമൂഴി സ്വദേശികളായ പൂവത്തുംമൂട്ടിൽ സത്യൻ. കറുത്തേടത്ത് വീട്ടിൽ ഷൈനി, പൂവത്തുംമൂട്ടിൽ രാഘവൻ, പൂവത്തു മൂട്ടിൽ സരിത, ആഞ്ഞിലിമൂട്ടിൽ സാവിത്രി എന്നിവർക്കാണ് തുക അനുവദിച്ചത്.
ഇവർ നേരത്തെ താമസിച്ചിരുന്ന കൊല്ലമുള വില്ലേജിലെ കുരുമ്പൻ മുഴിയിൽ വീണ്ടും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലും സാന്നിധ്യത ഉള്ളതിനാലും മഴയത്ത് അവരുടെ വീടിന് സമീപത്ത് കൂടിയുള്ള തോട് കരകവിഞ്ഞും ഗതിമാറിയും ഒഴുകിയും കൂറ്റമ്പാറ കല്ലുകൾ ഉൾപ്പെടെ പതിച്ചും അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാലും ഇവരെ മാറ്റിപ്പാർപ്പിക്കേണ്ടതാണെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ 2021 മുതൽ വീട് വാടകയ്ക്ക് എടുത്ത് സർക്കാർ തന്നെ ഇവരെ താൽക്കാലികമായി മാറ്റി താമസിപ്പിച്ചിരിക്കുകയായിരുന്നു. ജില്ലാ വികസന സമിതിയുടെ അനുമതിയോടെ കോർപ്പസിൽ ഫണ്ടിൽ നിന്നുമാണ് ഇവർക്ക് വാടക നൽകി വന്നത്. തുടർന്നാണ് ഇപ്പോൾ കുടുംബങ്ങളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കുന്നത്.





























