തിരുവനന്തപുരം: നവകേരള സദസ് നടത്തിപ്പ് സംബന്ധിച്ച് തുടർ മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ. വിപുലമായ സൗകര്യങ്ങളാണ് മണ്ഡലപര്യടത്തിന് ഒരുക്കേണ്ടത്. കൂപ്പൺ വച്ചോ റസീപ്റ്റ് നൽകിയോ പണപ്പിരിവ് പാടില്ല. സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണം. യാത്രക്ക് കെഎസ്ആർടിസിയുടെ പ്രത്യേക കോച്ചുകൾ ഏർപ്പാടാക്കണം.
അകമ്പടിക്ക് പോലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും വേണമെന്ന് മാർഗനിർദേശത്തിലുണ്ട്. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേർ വേണമെന്നും ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണമെന്നും നിർദേശമുണ്ട്. മണ്ഡല പര്യടനത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും. കെ-സ്വിഫ്റ്റിനായി ഈ അടുത്ത് വാങ്ങിയ ഹൈബ്രിഡ് ബസ് ഇതിനായി തയ്യാറാക്കും. നോൺ എ.സി ബസിൽ ഇതിനായി എ.സി ഘടിപ്പിക്കും. ചെറിയ രൂപമാറ്റവും നടത്തും.