ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി.പി.എം. ഹരിപ്പാട് ഏരിയ കമ്മിറ്റിയംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എം.എം. അനസ് അലി. പത്രസമ്മേളനത്തിനിടെയാണു സംഭവം. അനസ് അലിക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നായിരുന്നു സുധാകരന്റെ ആരോപണം. ഇതിനു മറുപടി പറയാനാണ് പത്രസമ്മേളനം വിളിച്ചത്. ‘സുധാകരന്റെ ആക്ഷേപത്തിനുശേഷം കുടുംബാംഗങ്ങൾക്കു പുറത്തിറങ്ങാൻ പറ്റുന്നില്ല. രാഷ്ട്രീയമായി എന്തു പറഞ്ഞാലും അതിജീവിക്കാനുള്ള കരുത്തുണ്ട്. പക്ഷേ, സമൂഹത്തിൽ ജീവിക്കുമ്പോൾ ഞാനെന്നതിനപ്പുറം എനിക്കൊരു കുടുംബമുണ്ട്. ഭാര്യ മൂന്നു ദിവസമായി ജോലിക്കു പോകുന്നില്ല. വെള്ളിയാഴ്ചപോലും പിതാവിനു പള്ളിയിൽ പോകാൻ സാധിക്കുന്നില്ല. കുട്ടിക്കു സ്കൂളിൽ പോകാനും കഴിയുന്നില്ല’ -അനസ് അലി പറഞ്ഞു.
ആക്ഷേപം തുടർന്നാൽ സുധാകരനെതിരേ വെളിപ്പെടുത്തലുണ്ടാകും. ഫോൺവിളി ഉൾപ്പെടെയുള്ള രേഖകൾ പുറത്തുവിടും. തനിക്കെതിരേയുള്ള ആരോപണത്തിന് ഒരു രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സുധാകരനെതിരേ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട് . ഒരു രൂപയെന്നത് പണത്തിനു വേണ്ടിയല്ല. എന്റെ സംശുദ്ധമായ പൊതുപ്രവർത്തനം തെളിയിക്കുന്നതിനാണ്. സുധാകരന് ആറുമാസത്തെ സമയം കൊടുക്കുന്നു. അതിനകം അദ്ദേഹത്തിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നു തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്തും. അല്ലെങ്കിൽ, സുധാകരൻ പൊതുജനമധ്യത്തിൽ മാപ്പുപറയണം.
ഒരു വനിതാ ജനപ്രതിനിധിക്കെതിരേ പ്രചരിപ്പിക്കാൻ തയ്യാറാക്കി അയച്ചുതന്ന പോസ്റ്റും തോട്ടപ്പള്ളിയിൽ ഒരു പെൺകുട്ടിയുടെ ആത്മഹത്യ തേച്ചുമായ്ച്ചുകളയാൻ നടത്തിയ പ്രവർത്തനത്തിന്റെ തെളിവും എന്റെ പക്കലുണ്ട്. ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ സുധാകരനു തലയിൽ മുണ്ടിട്ട് ഓടേണ്ടിവരും. എന്റെ വിവാഹത്തിന് താലിയും മാലയുമെടുത്തുതന്നത് സുധാകരനാണ്. സുധാകരന്റെ നിഴലായി നടന്നയാളാണു ഞാൻ. സി.പി.എമ്മിൽനിന്നു സുധാകരൻ പുറത്താകുന്നതിന് ഏതാനും ദിവസം മുൻപ് വീട്ടിലെത്തി കാണുമ്പോൾ എന്റെ കൈപിടിച്ച് സ്നേഹത്തോടെ നിൽക്കുന്ന ചിത്രം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. ആ ഘട്ടത്തിലൊന്നുമുന്നയിക്കാത്ത ആരോപണമാണ് ഇപ്പോഴത്തേതെന്നും അനസ് അലി പറഞ്ഞു.
































