തിരുവനന്തപുരം : വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജി സുധാകരൻ. മുഖ്യമന്ത്രി നിലവാരമില്ലാതെ സംസാരിക്കുന്നു. സംസാരിക്കുമ്പോൾ സൂക്ഷിക്കണം ജനങ്ങൾക്ക് ഹിതകരമായത് മാത്രം പറയണമെന്നും ജി സുധാകരൻ വിമർശിച്ചു. ‘വീട്ടിൽ പോയി ചോദിക്കെന്നു പറയുന്നു, ചെറ്റയെന്നു വിളിക്കുന്നു’ ഒരിക്കലും ഇതൊന്നും പാടില്ലായിരുന്നു. ഇതൊക്കെ കോളജിൽ പോയി പഠിക്കണമെന്നില്ല, ജനങ്ങളിൽ നിന്നാണ് പഠിക്കേണ്ടത്. മുഖ്യമന്ത്രി വളരെയേറെ നിലവാരമില്ലാതെ സംസാരിക്കുന്നു പിന്നെ അണികളുടെ കാര്യം പറയേണ്ടതുണ്ടോ? സിപിഐഎമ്മിന് സാംസ്കാരിക അധഃപതനം ഉണ്ടായിരിക്കുന്നു. പാവപ്പെട്ടവരേക്കാൾ സമ്പന്നരെന്ന് തെളിയിക്കുകയാണ് സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം സുരക്ഷിതത്വമുണ്ടായില്ല. മണ്ണഞ്ചേരിയിൽ ഹിന്ദുവിനെയും മുസ്ലീമിനെയും വെട്ടിനുറുക്കിക്കൊന്നു.രണ്ട് വിഭാഗം തീവ്രവാദികൾക്ക് കൊലനടത്താൻ എംഎൽഎ അന്തരീക്ഷം ഉണ്ടാക്കി കൊടുത്തു. അമ്പലപ്പുഴയിലെ എം.എൽ.എ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആ എം.എൽ.എക്ക് ഇനി വോട്ട് കൊടുക്കില്ലെന്ന് തീരുമാനിക്കണം. ആലപ്പുഴയിലെ ഒന്നിമില്ലാതിരുന്ന രണ്ട് സിപിഐഎം നേതാക്കൾ കോടീശ്വരന്മാരായി. അവർ രണ്ടുപേരും ഇന്ന് എൽഡിഎഫ് സ്ഥാനാർഥികളാണ്. സിപിഐഎം നേതാക്കൾ പാവപ്പെട്ടവരെ കൊള്ളയടിച്ച് സുഖമായി ജീവിക്കുന്നുവെന്നും ജി സുധാകരൻ ഗുരുതര ആരോപണം ഉയർത്തി.
ഇത്തവണ ആലപ്പുഴയിൽ എത്ര സീറ്റ് കിട്ടുമെന്ന് സിപിഐഎമ്മിന് പിടിയില്ല. അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, അരൂർ സീറ്റുകൾ സിപിഐഎമ്മിന് നഷ്ടപ്പെടും. സജി ചെറിയാന്റെ കൈയ്യിൽ ലക്ഷങ്ങളുള്ളത് കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യുമെന്നും ജി സുധാകരൻ ആരോപിച്ചു.





























