തിരുവനന്തപുരം : ലോക് താന്ത്രിക് ജനതാദൾ ഒഴികെയുള്ള എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം പങ്കിട്ടു നൽകി ഇടതുമുന്നണിയിൽ പുതിയ ഫോർമുല. ഒറ്റ സീറ്റു മാത്രമുള്ള കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ പാർട്ടികൾക്കു രണ്ടര വർഷം വീതം മന്ത്രിസ്ഥാനം ലഭിക്കും. രണ്ടു മന്ത്രിസ്ഥാനം വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം സിപിഎം വീണ്ടും തള്ളി. നിലവിലുള്ള പ്രധാന വകുപ്പുകൾ വിട്ടുനൽകാനാകില്ലെന്ന് സിപിഐ, സിപിഎം നേതൃത്വത്തെ അറിയിച്ചു.
മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും സ്പീക്കറും സിപിഎമ്മിൽനിന്നുണ്ടാകും. നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും സിപിഐക്ക്. കേരള കോൺഗ്രസ് എം, എൻസിപി, ജനതാദൾ എസ് പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കും. കെ.ബി. ഗണേഷ് കുമാർ, ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, അഹമ്മദ് ദേവർകോവിൽ എന്നിവർ രണ്ടര വർഷം വീതം മന്ത്രിമാരാകും. ആദ്യ ടേമിൽ ആരൊക്കെയെന്നു മുഖ്യമന്ത്രി തീരുമാനിക്കും.
2006ലും 2016ലും ഇടതു മന്ത്രിസഭയിൽ അംഗമായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത് മൂന്നാം ഊഴമാണ്. കെ.ബി. ഗണേശ് കുമാറിനു ഫുൾ ടേം പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും മറ്റ് പാർട്ടികളെ കൂടി പരിഗണിക്കേണ്ടി വന്നതോടെ രണ്ടര വർഷമായി ചുരുങ്ങി. മുന്നണിക്കു പുറത്തുനിന്നു സഹകരിക്കുന്ന കോവൂർ കുഞ്ഞുമോനെ പരിഗണിച്ചില്ല. രണ്ടു മന്ത്രിമാരെന്ന ആവശ്യത്തിൽ ജോസ് കെ. മാണി ഉറച്ചുനിന്നെങ്കിലും ബുദ്ധിമുട്ട് സിപിഎം നേതൃത്വം അറിയിച്ചു. പ്രധാന വകുപ്പുകളിൽ ഒന്നും ചീഫ് വിപ്പ് പദവിയും ഇവർക്കു നൽകിയേക്കും.
മന്ത്രിയെ 18ന് തീരുമാനിക്കുമെന്ന് എൻസിപിയും ജെഡിഎസും വ്യക്തമാക്കി. ജെഡിഎസിനെയും എൽജെഡിയെയും ഒറ്റ പാർട്ടിയായാണു പരിഗണിക്കുന്നതെന്ന സിപിഎം വിശദീകരണത്തിൽ എൽജെഡിക്ക് അതൃപ്തിയുണ്ട്. സർക്കാർ അധികാരത്തിൽ വന്നശേഷം ജെഡിഎസിന് കൂടുതൽ പരിഗണനകൾ നൽകാമെന്നാണ് വാഗ്ദാനം.
ചർച്ചകളിൽ തൃപ്തി ഉണ്ടെന്ന് ഐഎൻഎല്ലും പ്രതീക്ഷയുണ്ടെന്ന് ആന്റണി രാജുവും ഗണേഷ് കുമാറും പ്രതികരിച്ചു. റവന്യൂ, കൃഷി വകുപ്പുകൾ കേരള കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനൽകാൻ സിപിഐ തയാറല്ല. വനംവകുപ്പ് നൽകിയേക്കും. ഒന്നൊഴികെ എല്ലാ ഘടകകക്ഷികൾക്കും പരിഗണന നൽകി തുടക്കത്തിലെ കല്ലുകടി ഒഴിവാക്കുകയാണ് സിപിഎം. നാളെ ഇടതുമുന്നണി യോഗത്തിനുശേഷം മന്ത്രിസ്ഥാനം വിഭജനം ഔദ്യോഗികമായി പ്രഖ്യാപിക്കും. 18ന് വിവിധ പാർട്ടികളുടെ യോഗം മന്ത്രിമാരെ തീരുമാനിക്കും. നിയമസഭാകക്ഷി യോഗം ചേർന്ന് പിണറായി വിജയനെ കക്ഷി നേതാവായി തെരഞ്ഞെടുക്കും.