കോഴഞ്ചേരി : ആറന്മുള നാൽക്കാലിക്കൽപാലത്തിൽ രാത്രിയിൽ മാലിന്യം തള്ളുന്നു. പാലത്തിനടുത്തുള്ള മേഖലകളിൽ ആൾത്താമസം കുറവായതാണ് മാലിന്യം തള്ളുന്നത് തുടരുന്നതിന് കാരണം. പാലത്തിന് ചുറ്റുമുള്ള പ്രദേശത്ത് അരക്കിലോമീറ്റർ ചുറ്റളവിൽ ഒരുവീട് മാത്രമാണുള്ളത്. ഇതുവഴി കടന്നുപോകുന്ന ആറന്മുള-പന്തളം റോഡിൽ സദാസമയവും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നതിനാൽ മാലിന്യവുമായെത്തുന്നവരെ കണ്ടെത്തി തടയുക എന്നത് പ്രയാസമാണ്.
മാലിന്യംതള്ളാനായി വാഹനത്തിലെത്തുന്ന പലരും ആറന്മുള പഞ്ചായത്തിലോ സമീപ പ്രദേശങ്ങളിലോ ഉള്ളവരല്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിലവിൽ അഴുകിയ മാലിന്യവും ഡയപ്പറും സാനിട്ടറി പാഡും ചവിട്ടി കാൽനടയാത്രക്കാർക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങളിൽ ഇതുവഴികടന്നു പോകുമ്പോൾപോലും ദുർഗന്ധംമൂലം മൂക്കുപൊത്തേണ്ട അവസ്ഥയാണ്.
നാൽക്കാലിക്കൽ പാലംകടന്ന് നൂറുമീറ്റർ മാത്രം മുമ്പോട്ടു പോകുമ്പോൾ 1500-ൽപരം വിദ്യാർഥികൾ പഠിക്കുന്ന ആറന്മുളയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ എസ്.വി.ജി.വി.ഹയർ സെക്കൻഡറി സ്കൂൾ കാണാം. ഇവിടേക്കെത്തുന്ന കുട്ടികൾ മാലിന്യകൂമ്പാരത്തിനിടയിലൂടെ വേണം നടന്നുവരാൻ. മണ്ഡലകാലത്ത് കാൽനടയായി നിരവധി അയ്യപ്പൻമാരാണ് ഇതുവഴി കടന്നുപോകുന്നത്.
അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവുമെല്ലാം കവറിൽ കെട്ടി പാലത്തിലേക്കെറിയാൻ തുടങ്ങിയതോടെ മാലിന്യം കടിച്ചുവലിക്കാൻ നായ്‌ക്കളുടെ ശല്യവും തുടങ്ങിയിട്ടുണ്ട്. നായ്ക്കൾ പലയിടത്തായി കടിച്ചുകൊണ്ടിടുന്ന മാലിന്യം നീക്കം ചെയ്യൽ ഹരിതകർമസേനയ്ക്കും തലവേദനയായി. മാലിന്യം കടിച്ചുവലിച്ച് നടപ്പാതയിലാകെ കൊണ്ടിടുകയും ഇതുവഴി കടന്നുപോകുന്ന സ്കൂൾ കുട്ടികള്‍ക്കും തെരുവുനായ ശല്യം ഭീക്ഷണി ഉയര്‍ത്തുന്നു.































