ചെങ്ങന്നൂർ : കാലവർഷം ശക്തമായതോടെ തോടുകളിൽ വീണ്ടും മാലിന്യമടിഞ്ഞു. കിഴക്കൻവെള്ളത്തിനൊപ്പമെത്തിയ പ്ലാസ്റ്റിക്കും കുപ്പികളും അടക്കമുള്ള മാലിന്യമാണ് വന്നടിഞ്ഞത്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ചെറിയ ചാലുകളും ഓടകളും വൃത്തിയാക്കിയെങ്കിലും വലിയ തോടുകൾ ശുചീകരിച്ചില്ല. ഇതുമൂലം വെള്ളംകെട്ടിനിൽക്കുകയാണ്. ഇവിടേക്കാണ് ശക്തമായ മഴയിൽ മാലിന്യംകൂടി വന്നടിഞ്ഞത്. വെള്ളക്കെട്ടു രൂക്ഷമായിട്ടുള്ള തിരുവൻവണ്ടൂർ പഞ്ചായത്തിലാണ് പ്രശ്നം രൂക്ഷം. പഞ്ചായത്തിലെ പ്രധാന തോടായ ഉപ്പുകളത്തിൽ തോടിന്റെ സമീപത്തുള്ളവർ ഏറെനാളായി ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട്. തോട്ടിലേക്കു വലിയതോതിൽ മാലിന്യമെത്തിയപ്പോൾ സമീപവാസികൾ പഞ്ചായത്തധികൃതരോട് പരാതിപ്പെട്ടെങ്കിലും പ്രയാജനമുണ്ടായില്ല.
ചെറുകിട ജലസേചനവകുപ്പ് വൃത്തിയാക്കേണ്ട തോടുകളിലൊന്നാണിത്. എന്നാൽ ഫണ്ടില്ലെന്ന കാരണത്താൽ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ വൃത്തിയാക്കൽ നടന്നിട്ടില്ല. ഇതുമൂലം വലിയളവിൽ മാലിന്യം തോട്ടിലുണ്ട്. കൊതുകിന്റെ സാന്ദ്രതയും വർധിക്കുന്നുണ്ട്. പകർച്ചവ്യാധികൾ പടരുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. വരട്ടാറിൽനിന്നുള്ള വെള്ളത്തിനൊപ്പമാണ് തോട്ടിലേക്ക് മാലിന്യംകൂടി ഒഴുകിയെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജൻ പറഞ്ഞു. ചെങ്ങന്നൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സമാനസ്ഥിതിയാണുള്ളത്. വലിയതോടുകളുടെ ശുചീകരണവും ആഴംകൂട്ടലും പ്രതിസന്ധിയിലായി.
കഴിഞ്ഞമാസം മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകളും മറ്റും വൃത്തിയാക്കിയിരുന്നു. ഒറ്റമഴയിൽത്തന്നെ ഇവ വീണ്ടും പഴയ അവസ്ഥയിലായി. തിരുവൻവണ്ടൂർ പഞ്ചായത്തിൽ 2.60 ലക്ഷം രൂപ ചെലവഴിച്ചാണ് വാർഡുകളിൽ ശുചീകരണപ്രവർത്തനം നടത്തിയത്. ഇപ്പോൾ വീണ്ടും പുരയിടങ്ങളിൽ വെള്ളക്കെട്ടായി. വലിയതോടുകൾ വൃത്തിയാക്കി നീരൊഴുക്കു വീണ്ടെടുത്താൽ മാത്രമേ വെള്ളക്കെട്ടിനു പരിഹാരമാകൂ. കാലവർഷവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ഇക്കാര്യം പഞ്ചായത്തധികൃതർ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ജലസേചനവകുപ്പിൽനിന്നു ലഭിക്കുന്നത്.