ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇറച്ചിക്കട നടത്തുന്ന മുസ്ലീം വയോധികനെ ഭീഷണിപ്പെടുത്തി രാഷ്ട്രീയ ഹിന്ദു വീര സേന പ്രവർത്തകൻ. ഗാസിയാബാദിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ ചെവ്വാഴ്ച്ചയാണ് സംഭവം നടന്നത്. ക്ഷേത്രത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന മട്ടൺഷോപ്പ് ചെവ്വാഴ്ച്ച തുറന്നാൽ കത്തിച്ചു കളയുമെന്നാണ് പ്രവർത്തകനായ സത്യം പണ്ഡിറ്റ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്വന്തം ഫെയ്സ്ബുക്കിലൂടെ സത്യം പോസ്റ്റ് ചെയ്യുകയായിരുന്നു.
ചെവ്വാഴ്ച്ച ഗാസിയാബാദിലെ ഒരു മുസ്ലീങ്ങളെയും ഞങ്ങൾ മാംസം വിൽക്കാൻ അനുവദിക്കില്ല, കൈല ഭട്ടയിലെ എല്ലാ ഇറച്ചിക്കടകളും പൂട്ടിച്ചു. ചെവ്വാഴ്ച്ച മാംസം വിൽക്കാൻ നിനക്കാരാണ് അനുവാദം നൽകിയത്, അടുത്ത ചെവ്വാഴ്ച്ച കട തുറന്നാൽ തീ ഇട്ട് നശിപ്പിക്കുമെന്നും അയാൾ അക്രോശിക്കുന്നതായി വീഡിയോയിലുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം ലഭിച്ചതെന്നാണ് പോലീസ് റിപ്പോർട്ട് ചെയ്തത്. നവരാത്രി ആഘോഷങ്ങൾ മുൻനിർത്തി ഉത്തർ പ്രദേശിലെ ക്ഷേത്രങ്ങൾക്ക് 500 കിലോമീറ്റർ ചുറ്റളവിൽ ഇറച്ചിയും മീനും വിൽക്കുന്നത് സർക്കാർ നിരോധിച്ചിരുന്നു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾ അടച്ച് പൂട്ടാനും സർക്കാർ ഉത്തരവുണ്ട്.





























