മംഗളൂരു: മംഗലാപുരം ബൽത്തങ്ങാടിയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തർക്ക ഭൂമിയിൽ ദുർമന്ത്രവാദം ചെയ്തതായി അഭ്യൂഹം. തർക്ക ഭൂമിയുടെ ഗേറ്റിനു മുന്നിൽ 25 ആടുകളുടെ തലയും ഒപ്പം 25 പേരുടെ ഫോട്ടോയും കണ്ടെത്തി. വിചിത്ര രൂപങ്ങളിൽ ആലേഘനം ചെയ്ത ചിത്രങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ പടങ്കടി വില്ലേജിലെ ബോളിയാറിലാണ് സംഭവം. ഭൂവളപ്പിന്‍റെ ഗേറ്റിലാണ്ൽ 25 ആടുകളുടെ തലയും ഒപ്പം 25 പേരുടെ ഫോട്ടോയും കണ്ടെത്തിയത്. രാവിലെ എസ്റ്റേറ്റിൽ എത്തിയ തോട്ടം തൊഴിലാളികളാണ് സംഭവം ആദ്യം കാണുന്നത്. ഇവർ പിന്നീട് ബെൽത്തങ്ങാടി പോലീസിനെ വിവരമറിയിച്ചു.
എസ്റ്റേറ്റ് ഉടമകളുടെ പരാതിയിൽ വിശദമായ പരിശോധന നടത്തിയ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തോട്ടത്തിന്‍റെ ഗേറ്റിന് മുന്നിൽ കണ്ടത് മന്ത്രവാദ അവശിഷ്ടമാണെന്ന അഭ്യൂഹമാണ് പ്രദേശമാകെ പരക്കുന്നത്. മലയാളികളായ ഗോപകുമാർ, സുമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമി രാജേഷ് പ്രഭു എന്നയാൾ എട്ടു കോടി രൂപയ്ക്ക് വാങ്ങുകയായിരുന്നു. വില പൂർണമായും നൽകാത്തത് കൊണ്ട് കേസുണ്ട്. ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരിച്ചു നൽകാൻ നിർദ്ദേശിച്ചും വിൽപ്പന മുടക്കിയും കോടതി പുറപ്പെടുവിച്ച ഉത്തരവ് നിലവിലുണ്ട്.