തിരുവനന്തപുരം : സ്വർണ്ണക്കടത്തിന് യു.എ.ഇ. കോൺസുലേറ്റിന്റേതടക്കം വ്യാജരേഖകൾ നിർമിച്ചത് സരിത്താണെന്ന് അന്വേഷസംഘം കണ്ടെത്തി. എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സരിത്ത് സ്റ്റാച്യുവിലെ സ്ഥാപനത്തിൽനിന്ന് ഇവ നിർമിച്ചത്. കോൺസുലേറ്റിൽ ജോലിചെയ്തിരുന്ന സമയത്ത് ലഭിച്ച തിരിച്ചറിയൽ കാർഡ് കാണിച്ചാണ് സ്റ്റാമ്പ് നിർമിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ചത്. ലെറ്റർഹെഡ് ഉൾപ്പെടെയുള്ള ചില രേഖകളും ഇയാൾ കടത്തിയിരുന്നു. ഇതിൽ ചിലത് പാച്ചല്ലൂരിലെ കുടുംബവീട്ടിൽനിന്ന് കണ്ടെത്തി.
നയതന്ത്ര പാഴ്സൽ വാങ്ങാൻ സരിത്തിനെ ചുമതലപ്പെടുത്തി കസ്റ്റംസിനു കൈമാറിയ കത്ത് വ്യാജമാണ്. സരിത്ത് സ്വന്തമായാണ് ഈ കത്ത് തയ്യാറാക്കിയത്. കോൺസുലേറ്റിന്റെ ഓഫീസ് സെക്രട്ടറിയായി സ്വപ്ന ജോലിചെയ്യുമ്പോൾ പാഴ്സലുകൾ വാങ്ങാൻ സരിത്തിനെ അയച്ചിരുന്നു. ഈ സമയം ഉപയോഗിച്ച ഔദ്യോഗിക കത്തുകളുടെ മാതൃക സരിത്തും സ്വപ്നയും സ്വന്തമാക്കി. കോൺസുലേറ്റിലെ ജോലി നഷ്ടമാകുംമുമ്പേ ഇവർ വ്യാജസീലുകൾ ഉണ്ടാക്കി. സ്വർണ്ണമടങ്ങിയ പാഴ്സൽ ഇന്ത്യയിലേക്ക് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയ കത്തും വ്യാജമായിരുന്നു. വ്യാജരേഖകളുടെ നിർമ്മാണച്ചുമതല സരിത്തിനെയാണ് സ്വപ്ന ഏൽപ്പിച്ചിരുന്നത്.