കൊച്ചി : ഇടപ്പള്ളി മാർക്കറ്റ് റോഡിലുള്ള റീഗൽ ജ്വല്ലറിയിൽ നിന്ന് ആറര പവനിലേറെ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിറ്റ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം വളയംചിറ സ്വദേശി അമൽ എസ് കുമാർ (29) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. ഏകദേശം 7 ലക്ഷം രൂപ വില വരുന്ന 52.30 ഗ്രാം സ്വർണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. 40 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും 12.30 ഗ്രാം വരുന്ന സ്വർണ പാദസരവും ഇതിൽ ഉൾപ്പെടുന്നു. ജ്വല്ലറിയിൽ ഉപഭോക്താക്കൾ മുൻകൂറായി ബുക്ക് ചെയ്‌ത ഓർഡർ ബോക്‌സിൽ നിന്നാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്. 2025 നവംബർ ഒന്നിനാണ് പ്രതി ഈ കൃത്യം നടത്തിയത്.
മോഷണം പിടിക്കപ്പെടാതിരിക്കാൻ, ഏകദേശം ഇതേ തൂക്കത്തിലുള്ള സ്വർണം പൂശിയ ആഭരണങ്ങൾ പ്രതി ഓർഡർ ബോക്‌സിൽ തിരികെ വെച്ചു. ഇതിനായി മാലയും ഒരു ജോഡി പാദസരവും ഇടപ്പള്ളിയിലുള്ള ഫാൻസി സ്റ്റോറിൽ നിന്ന് വാങ്ങിയതായി പോലീസ് കണ്ടെത്തി. ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഇടപ്പള്ളിയിലുള്ള ഒരു ഫിനാൻസ് സ്ഥാപനത്തിൽ വിറ്റ് ഇയാൾ 5 ലക്ഷം രൂപ കൈക്കലാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





























