ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷ സ്റ്റേചെയ്ത മുതിർന്ന ഡി.എം.കെ. നേതാവ് പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നിർദേശം ഗവർണർ ആർ.എൻ.രവി തള്ളി. പൊൻമുടിയെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശുപാർശ ഗവർണർ തള്ളുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിനെത്തുടർന്നാണ് പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ശിക്ഷ നടപ്പാക്കുന്നതുമാത്രമാണ് സുപ്രീംകോടതി തടഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ നിരസിച്ചത്. മാർച്ച് 14-ന് സത്യപ്രതിജ്ഞാചടങ്ങ് നടത്താനായിരുന്നു സ്റ്റാലിന്റെ ശുപാർശ. എന്നാൽ, ഗവർണർ ഡൽഹിയിലേക്ക് പോയതിനാൽ തുടർനടപടിയുണ്ടായില്ല.
മുൻ ഡി.എം.കെ. സർക്കാരിൽ (2006-11) ഉന്നതവിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ 1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കഴിഞ്ഞ ഡിസംബറിൽ മദ്രാസ് ഹൈക്കോടതി പൊൻമുടിക്കും ഭാര്യക്കും മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്. കോടതിവിധിയെത്തുടർന്ന് അയോഗ്യനാക്കപ്പെട്ട പൊൻമുടിയുടെ മണ്ഡലമായ തിരുക്കോവിലൂരിൽ ഒഴിവ് പ്രഖ്യാപിച്ചിരുന്നു.






























