വാഷിംഗ്ടണ്‍ : ഉപഭോക്താക്കളുടെ സ്മാർട് ഫോണുകൾക്ക് പ്രശ്നമുണ്ടാക്കുന്ന 16 ആപ്പുകൾ നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു. അമിതമായി ബാറ്ററിയും ഡേറ്റയും ഉപയോഗിക്കുന്ന ആപ്പുകളെയാണ് പ്ലേ സ്റ്റോറില്‍ നീക്കം ചെയ്തത്. ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോക്താവിനെ കബളിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്നും കണ്ടെത്തി. വ്യാജ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിനായി പശ്ചാത്തലത്തിൽ വെബ് പേജുകൾ തുറന്ന് പരസ്യ തട്ടിപ്പ് നടത്തുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് മുൻപ് മൊത്തം 2 കോടി ഇൻസ്റ്റാളേഷനുകൾ ഉണ്ടായിരുന്നു. ആർസ് ടെക്നിക്കയുടെ റിപ്പോർട്ട് അനുസരിച്ച് മക്കാഫി കണ്ടെത്തിയ 16 ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. സ്‌മാർട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഡൗൺലോഡ് ചെയ്യാൻ മുൻപ് ലഭ്യമായിരുന്ന ആപ്പുകളിൽ ചിലത് QR കോഡുകൾ സ്കാൻ ചെയ്യാനോ ഫ്ലാഷ് ടോർച്ചായി ഉപയോഗിക്കാനോ ഉപയോക്താക്കളെ അനുവദിക്കുന്ന യൂട്ടിലിറ്റി ആപ്ലിക്കേഷനുകളായിരുന്നു.





























