പത്തനംതിട്ട : ജില്ലയുടെ പൊതു ആരോഗ്യമേഖല തകർത്തതിന് സർക്കാരും ജില്ലാ ഭരണകൂടവും മറുപടി പറയണമെന്ന് കെപിസിസി വിചാർ വിഭാഗ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ആരോഗ്യവും ചികിത്സയും സംരക്ഷിക്കുക സർക്കാരിന്റെ വലിയ ഉത്തരവാദിത്വമാണ്. ആശുപത്രികെട്ടിടങ്ങൾ തകർന്ന് സുരക്ഷിതത്വം ഇല്ലാതെയായി. സർക്കാർ മെഡിക്കൽ കോളേജുകളിൽപോലും അത്യാവശ്യ മെഡിക്കൽ സാമഗ്രികളും മരുന്നുകളും ലഭ്യമല്ല. സ്വകാര്യസ്ഥാപനങ്ങളുടെ കൊയ്ത്തുകാലമാണിത്.
ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങൾ തെരുവിലിറങ്ങി സമരംചെയ്യേണ്ടുന്ന സ്ഥിതി ലജ്ജാകരമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനംചെയ്തു. ജില്ലാ ചെയർമാൻ ഡോ. റോയ്സ് മല്ലശ്ശേരി അധ്യക്ഷതവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി അഡ്വ. സഞ്ജീവ് അമ്പലപ്പാട്, ജില്ലാ ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, ജി. രഘുനാഥ്, വെട്ടൂർ ജ്യോതിപ്രസാദ്, ജോൺസൺ വിളവിനാൽ, പ്രൊഫ. പി.കെ. മോഹൻരാജ്, അജിത് മണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.