കണ്ണൂര്‍: കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തി മുന്നോട്ടുപോവുന്നത് ആലോചനയിലെന്ന് സി.പി.എം. മാറ്റം ഏതുരീതിയിൽ വേണമെന്ന് സർക്കാർ പ്രഖ്യാപിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തിങ്കളാഴ്ചയും പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ഗോവിന്ദൻ സമാനമായ നിലപാട് ആവർത്തിച്ചിരുന്നു. പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്നും കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
പദ്ധതിക്ക് പണം തടസമായിരുന്നില്ല, കേന്ദ്ര അംഗീകാരം മാത്രമായിരുന്നു വിഷയം. കേരളത്തിന്റെ അര നൂറ്റാണ്ട് മുന്നില്‍ കണ്ടുളള വികസന പദ്ധതിയായിരുന്നു കെ റെയില്‍ എന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്റ്റാൻഡേർഡ് ഗേജിലാണ് സിൽവർ ലൈനിൻറെ ഡി.പി.ആർ കെ റെയിൽ തയ്യാറാക്കിയിരുന്നത്. എന്നാൽ, വന്ദേഭാരതും ചരക്കുവണ്ടികളും ഓടിക്കാവുന്ന രീതിയിൽ ബ്രോഡ്ഗേജ് ആക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഇത് അംഗീകരിച്ചാൽ, അതിവേഗ യാത്രക്കായി പ്രത്യേക പാതയെന്ന ലക്ഷ്യം സാധൂകരിക്കപ്പെടില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്.





























