തിരുവനന്തപുരം : സംസ്ഥാനത്ത് ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല നിസ്സഹകരണ സമരം ഇന്നുമുതൽ. ഓൺലൈൻ ചികിത്സാ പ്ലാറ്റ്ഫോമായ ഇ-സഞ്ജീവനി, ഓൺലൈൻ പരിശീലന പരിപാടികൾ, യോഗങ്ങൾ എന്നിവ ബഹിഷ്കരിച്ചാണ് സമരത്തിന്റെ തുടക്കം. ഒക്ടോബർ 15 മുതൽ വിഐപി ഡ്യൂട്ടികൾ ബഹിഷ്കരിക്കുന്നതടക്കമുള്ള നിസഹകരണ സമരവുമായി മുന്നോട്ട് പോകാനാണ് നീക്കം. സമരം പൂർണതോതിൽ വ്യാപിപ്പിക്കും.
എൻട്രി കേഡറിലെ ശമ്പളം വെട്ടിക്കുറച്ച നടപടി, റേഷ്യോ പ്രമോഷൻ നിർത്തലാക്കിയ നടപടി, പേഴ്സനൽ പേ നിർത്തലാക്കിയത്, റിസ്ക് അലവൻസ് അനുവദിക്കാത്തത് എന്നിവയിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ പ്രതിഷേധം സമരം. എൻട്രി കേഡറിൽ സർവ്വീസിൽ പ്രവേശിക്കുന്ന ഡോക്ടർക്ക് മുൻപത്തേക്കാൾ 9000 രൂപ കുറച്ചാണ് ലഭിക്കുന്നത്.
സർവ്വീസിലുള്ളവർക്ക് റേഷ്യോ പ്രമോഷൻ നടപ്പാക്കിയിട്ടില്ല. കിട്ടിയിരുന്ന പേഴ്സനൽ പേ നിർത്തലാക്കി. റിസ്ക് അലവൻസെന്ന തുടക്കം മുതലുള്ള ആവശ്യത്തിലും തീരുമാനമോ ചർച്ചകളോ ഇല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൊവിഡ് പ്രതിരോധ നിരയിൽ തങ്ങൾ നേരിടുന്നത് അവഗണനയാണെന്നാണ് ഡോക്ടർമാർ ആരോപിക്കുന്നത്.