ന്യൂഡൽഹി : തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നിർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാരിന്‍റെ സർക്കുലർ. ഷെൽട്ടർ ഹോമുകൾ വേഗത്തിൽ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നിർദേശം. തെരുവുനായ്ക്കളെ തദ്ദേശസ്ഥാപനങ്ങൾ വഴി ദത്തുനൽകാമെന്നും തെരുവിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കുലറിൽ പറയുന്നു. തെരുവുനായശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. ഷെൽട്ടർ ഹോമുകൾ തുറക്കണം, പൊതുവിടങ്ങളിലെ തെരുവുനായ്ക്കളെ വൈകാതെ അതിലേക്ക് മാറ്റണം, റോഡുകളിലും സ്ഥാപനങ്ങളിലും പ്രത്യേക ഡ്രൈവ് നടത്തണം, തെരുവുനായ്ക്കൾക്ക് തെരുവിൽ ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നിയമനടപടി, നിർദേശങ്ങൾ ലംഘിക്കുന്നത് അറിയിക്കാൻ പ്രത്യേക ഹെൽപ്പ്ലൈൻ തുടങ്ങണം, പഞ്ചായത്തുകൾ ഓരോ വാർഡിലും പ്രത്യേക സ്ഥലം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ കണ്ടെത്തണം, തെരുവുനായ്ക്കളെ ദത്തെടുക്കാൻ താത്പര്യമുളളവരുടെ അപേക്ഷകൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം.
പ്രത്യേക ടാഗ് പതിപ്പിച്ച് നായ്ക്കളെ കൈമാറാം, അപകടകാരികളായ നായ്ക്കളെ ചട്ടങ്ങൾ പാലിച്ച് ദയാവധം നടത്താം, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ തെരുവുനായ്ക്കൾ അകത്തുകയറുന്നില്ലെന്ന് ഉറപ്പാക്കാൻ മതിലോ വേലിയോ ഉറപ്പാക്കണം, തെരുവുനായ നിയന്ത്രണത്തിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്നും നിർദേശമുണ്ട്. തീരുമാനങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും തദ്ദേശവകുപ്പ് സർക്കുലറിൽ പറയുന്നു. കഴിഞ്ഞ മെയ് മാസമാണ് തെരുവുനായകളെ ദയാവധം ചെയ്യാമെന്നതുൾപ്പെടെ നിർദേശങ്ങൾ സുപ്രീംകോടതി നൽകിയത്.



























