തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതികളെ വെറുതെ വിടാനുള്ള സർക്കാർ തീരുമാനത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്ന് കെകെ രമ എംഎൽഎ. ആഭ്യന്തര വകുപ്പറിയാതെ ഉദ്യോഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ലെന്ന് കെകെ രമ പറഞ്ഞു. ഇങ്ങനെയൊരു ആഭ്യന്തര വകുപ്പ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും കെകെ രമ പ്രതികരിച്ചു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷന്‍ നൽകിയ വിഷയത്തിലാണ് കെകെ രമയുടെ പ്രതികരണം.
സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. തെളിവുകൾ സഹിതമാണ് പുറത്തുവരുന്നത്. 22നാണ് വാർത്ത പുറത്തുവരുന്നത്. അതിന് ശേഷമാണ് എല്ലാവരും വാർത്ത അറിയുന്നത്. 22ന് ഉച്ചക്ക് ജയിൽമേധാവിയുടെ പ്രെസ് റിലീസ് വന്നു. അന്നേ ദിവസം വൈകുന്നേരം തന്നെ മൊഴിയെടുക്കാൻ പോലീസ് വീട്ടിൽ വന്നു. അപ്പോൾ തന്നെ ഇത് കള്ളമാണെന്ന് തെളിഞ്ഞു. മൂന്നുപേരാണ് ഉള്ളതെന്നാണ് കരുതിയത്. ഇന്നലെ രാത്രിയാണ് സ്റ്റേഷനിൽ നിന്ന് ട്രൌസർ മനോജിനെ പുറത്തുവിടുന്നതിൽ എതിർപ്പുണ്ടോ എന്നതിൽ മൊഴിയെടുക്കാനായി വിളിക്കുന്നത്. ട്രൌസർ എന്നൊഴിവാക്കി മനോജ് എന്നാണ് പേര്. അത് മനസ്സിലാവാതിരിക്കാനാണ്. വളരെ കൃത്യമായി ആരുമറിയാതെ കൊണ്ടുപോകാമെന്നാണ് സർക്കാർ കരുതിയത്. 3-6-2024 ലെ കത്താണ് മാനദണ്ഡമായി പറയുന്നത്. ആ കത്തിന്റെ മാനദണ്ഡ പ്രകാരമുള്ള വിവരങ്ങളാണ് പോലീസ് സ്റ്റേഷനിൽ മൊഴിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയും അറിയാതെ മൂന്നിന് അഡീഷ്ണൽ സെക്രട്ടറിക്ക് കത്ത് പുറത്തിറക്കാൻ കഴിയില്ലെന്നും കെകെ രമ കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്‍റെ ചുമതലയുള്ള ജോയിന്‍റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.