പത്തനംതിട്ട : ജില്ലയുടെയും സമീപപ്രദേശങ്ങളുടെയും വികസനപ്രക്രിയയിൽ സമഗ്രമായ മുന്നേറ്റം സാധ്യമാകുന്ന നിർദ്ദിഷ്ട ആറന്മുള ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പ്രോജക്ട് യാഥാർത്ഥ്യമാകുവാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. 5000 കോടി രൂപ മുതൽമുടക്കുള്ളതും ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടും പതിനായിരക്കണക്കിന് ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ഈ പദ്ധതി പത്തനംതിട്ടയിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതി ആയിട്ടാണ് ഇത് നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ മുതൽമുടക്കിൽ മുഖ്യപങ്കും വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ തൊഴിലിനു വേണ്ടി പാലായനം ചെയ്യേണ്ടി വരുന്ന പത്തനംതിട്ട ജില്ലക്കാർക്ക് ഏറ്റവും വലിയ ആശ്വാസമായിരിക്കും.
വർഷങ്ങളായി ജോലിക്ക് വേണ്ടിയും വിദ്യാഭ്യാസത്തിന് വേണ്ടിയും പത്തനംതിട്ട ജില്ല വിട്ടു പോകേണ്ടി വരുന്നത് കൊണ്ട് ഈ ജില്ല ഒരു പ്രവാസി ജില്ലയായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയ്ക്ക് തൊഴിലവസരം ലഭിക്കുന്ന ഒരു പദ്ധതിയെ സ്വാഗതം ചെയ്യേണ്ടതിന് പകരം അതിനെയും ഇല്ലാതാക്കുവാൻ കപട പരിസ്ഥിതിവാദികൾ കടന്നുവരുന്നുണ്ട്. കടുത്ത വികസന പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി യാഥാർത്ഥ്യമാക്കുവാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.





























