തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡുകളിൽ വ്യാജൻമാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നു. പത്തനംതിട്ടയിൽ കേറ്ററിങ് സ്ഥാപനത്തിന് വ്യാജ ഹെൽത്ത് കാർഡുകൾ ലഭിച്ചെന്ന സംശയം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഹോട്ടല്‍, കേറ്ററിംഗ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഹെൽത്ത് കാർഡ് ഇല്ലാതെയോ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുമായോ ജീവനക്കാർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ഭക്ഷണം തയ്യാറാക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും രോഗമില്ലെന്ന് ഉറപ്പ് വരുത്താൻ കൂടിയാണ് ഹെൽത്ത് കാർഡ് നൽകുന്നതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഒരു വര്‍ഷമാണ് കാലാവധി.
ഹോട്ടല്‍, കേറ്ററിംഗ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഒരു ചെറിയ ശതമാനത്തിനു മാത്രമേ നിലവില്‍ ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡുകള്‍ ഉള്ളു. ഇരുപതു തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അതില്‍ അഞ്ചുപേര്‍ക്ക് മാത്രമായിരിക്കും ഹെൽത്ത് കാർഡുകള്‍ ഉള്ളത്. മിക്ക ഹോട്ടലുകളിലും ആഹാരം പാകംചെയ്യുന്നതും കൈകാര്യം ചെയ്യുന്നതും ഇതരസംസ്ഥാന തൊഴിലാളികളാണ്. പലര്‍ക്കും ഗുരുതരമായ രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാം. ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യം മൂടിവെക്കപ്പെടുന്നു. ഇതിനിടയിലാണ് പത്തനംതിട്ടയില്‍ വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടെന്ന സംശയവും ഉയരുന്നത്. മുന്‍ കാലങ്ങളില്‍ കുറ്റമറ്റ നിലയില്‍ പരിശോധനകളും കര്‍ശന നടപടികളും ഉണ്ടായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യ വിഭാഗവും പരിശോധനകളില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.