തിരുവനന്തപുരം: മദ്യവർജനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഇടതുസർക്കാർ തുടരുന്നത് ബാറുകളുടെ എണ്ണം കൂട്ടുന്ന മദ്യനയം. ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 29 ബാറുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എട്ടുവർഷത്തിനിടെ ഇത് 801 ആയി ഉയർന്നിരിക്കുകയാണ്. ബാറുടമകൾ തമ്മിലുള്ള കിടമത്സരത്തിനും സർക്കാർ സ്പോൺസേഡ് പണപ്പിരിവിനും വഴിയിടുന്നത് യഥേഷ്ടം ബാറുകൾ തുറക്കാൻ അനുവദിക്കുന്ന മദ്യനയമാണ്. ത്രീസ്റ്റാർ ലൈസൻസുള്ളവർക്ക് ദൂരപരിധിപാലിച്ചാൽ ബാർലൈസൻസ് കിട്ടും. അടുത്തൊരു ബാറോ, ബിവറേജസ് ഔട്ട്‌ലെറ്റോ വരാതിരിക്കാൻ ഭരണപാർട്ടിയെ കൂട്ടുപിടിക്കേണ്ട അവസ്ഥയിലാണ് ബാർ ഉടമകൾ. ഇതാണ് സംഘടനകളും ഉദ്യോഗസ്ഥരും മുതലെടുക്കുന്നത്.
യു.ഡി.എഫ്. സർക്കാർ പൂട്ടിയ 282 ബാറുകൾ തുറക്കാൻ അനുമതി നൽകിയാണ് പിണറായി സർക്കാരിന്റെ ആദ്യ മദ്യനയം പിറന്നത്. ലൈസൻസ് പുതുക്കൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഇവയുടെ പിതൃത്വം ഏറ്റെടുക്കാതെ സർക്കാർ ഒഴിഞ്ഞു. ത്രീ സ്റ്റാറിലേക്കെത്തി ലൈസൻസ് നേടിയ ബിയർ-വൈൻ പാർലറുകളെയും ലൈസൻസ് പുതുക്കലായി പരിഗണിച്ച് പുതിയ ബാറുകളുടെ കണക്കിൽനിന്നും ഒഴിവാക്കി. ഇതിലൂടെ മാത്രം 442 ബാറുകൾ തുറന്നു. പുറമേ 200 ബാറുകൾ കൂടി അനുവദിച്ച് ഒന്നാം പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 671 ആയി ഉയർന്നിരുന്നു.