തിരുവനന്തപുരം : പിടിച്ച് വെച്ചിരിക്കുന്ന ബില്ലുകളില്‍ ഗവര്‍ണറെക്കൊണ്ട് ഒപ്പ് വെയ്പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളുന്നു. നയപ്രഖ്യാപനത്തിനു സഭയില്‍ വന്നു എന്റെ സര്‍ക്കാര്‍, എന്റെ സര്‍ക്കാര്‍ എന്ന് ആവര്‍ത്തിച്ച് വായിച്ച് സര്‍ക്കാരിനെ സന്തോഷിപ്പിച്ചെങ്കിലും ബില്ലുകള്‍ പാസാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ പിന്തുടരുന്ന കടുംപിടുത്തമാണ് സര്‍ക്കാരിനെ വിഷമിക്കുന്നത്. എട്ടു ബില്ലുകള്‍ ഒപ്പിടാനായി ഗവര്‍ണറുടെ മുന്നിലുണ്ട്. സര്‍വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്നത് അടക്കമുള്ള ബില്ലുകള്‍ ആണ് ഗവര്‍ണറുടെ മുന്നിലുള്ളത്. ഗവര്‍ണറെ മാറ്റുന്ന ബില്‍ ഒപ്പ് വെയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ബില്‍ രാഷ്ട്രപതിയ്ക്ക് അയച്ചിട്ടുമില്ല.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ, സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിക്കുന്ന സേർച് കമ്മിറ്റിയിൽ സർക്കാരിനു മുൻതൂക്കം ലഭിക്കുന്നതിനുള്ള ബിൽ, സർവകലാശാലാ അപ്‍ലറ്റ് ട്രൈബ്യൂണൽ നിയമഭേദഗതി ബിൽ, മിൽമ സഹകരണ നിയമ ഭേദഗതി ബിൽ എന്നിവയില്‍ ഒന്നും തന്നെ ഗവര്‍ണര്‍ ഒപ്പിട്ടില്ല. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാകൂ. അതിനാല്‍ ബില്ലുകള്‍ ഗവര്‍ണര്‍ വൈകിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ഈ കാര്യത്തില്‍ ഭരണസ്തംഭനം തന്നെയാണ് സര്‍ക്കാര്‍ നേരിടുന്നത്.
നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പു വയ്ക്കാതെ രാജ്ഭവനിൽ തടഞ്ഞിട്ടിരിക്കുന്ന 8 ബില്ലുകൾ എങ്ങനെ എങ്കിലും അംഗീകരിപ്പിച്ച് എടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഗവര്‍ണറുമായി സമവായം സൃഷ്ടിക്കാന്‍ വേണ്ടിയാണ് മന്ത്രിമാരായ പി.രാജീവും ബിന്ദുവും കൊച്ചിയില്‍ വെച്ച് ഗവര്‍ണറെ കാണാന്‍ അനുമതി ചോദിച്ചത്. പക്ഷെ മന്ത്രിമാരെ കാണാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. എന്തിനു വേണ്ടിയാണ് കൊച്ചിയില്‍ വെച്ച് കാണുന്നത് എന്ന ഗവര്‍ണറുടെ ചോദ്യത്തിനു ഉത്തരം ലഭിക്കാത്തതാണ് അനുമതി നിഷേധിക്കാന്‍ കാരണം.
ഫയലുകള്‍ എല്ലാം രാജ്ഭവനിലാണ്. ബില്ലുകള്‍ പോലെയുള്ള കാര്യങ്ങള്‍ ആണ് വിഷയമെങ്കില്‍ രാജ്ഭവനില്‍ വെച്ച് തന്നെ സംസാരിക്കണം. അനുമതി നിഷേധത്തിനു രാജ്ഭവന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ഗവര്‍ണര്‍ എല്ലാം സര്‍ക്കാരിനു മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംശയമുള്ള ബില്ലുകള്‍ സംശയനിവാരണം നടത്താന്‍ അതാത് മന്ത്രിമാര്‍ നേരിട്ട് വരണം. ഒപ്പം പ്രൈവറ്റ് സെക്രട്ടറിമാര്‍ അല്ലാതെ വകുപ്പ് സെക്രട്ടറിമാര്‍ തന്നെ വരണം. പ്രൈവറ്റ് സെക്രട്ടറിമാര്‍ രാഷ്ട്രീയ നിയമനങ്ങളാണ്. അതാണ് ഗവര്‍ണര്‍ ഇത്തരം കാര്യങ്ങളില്‍ കടുംപിടുത്തം നടത്താന്‍ കാരണം. നടപടികള്‍ വേണ്ടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ്. അല്ലാതെ ഗവര്‍ണറുടെ ഭാഗത്ത് നിന്നല്ല. ഈ സന്ദേശമാണ് ഗവര്‍ണര്‍ കൈമാറിയത്.
എട്ടു ബില്ലുകളുടെ കാര്യം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു തവണയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ ഈ കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമാനുസൃതം ആണെന്ന് ഉറപ്പില്ലാത്തതിനാലും സംശയങ്ങൾ ഉള്ളതു കൊണ്ടുമാണ് അംഗീകാരം നൽകാത്തതെന്നു ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടിയത്.
കശ്മീരില്‍ പോയി വന്നപ്പോള്‍ അവിടുത്തെ വിശിഷ്ട വസ്തുക്കള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് സമ്മാനമായി നല്‍കിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ എന്റെ സര്‍ക്കാര്‍ എന്ന് പല കുറി പരാമര്‍ശിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കുറയുകയാണ് എന്ന സൂചന വന്നെങ്കിലും നിലപാടില്‍ നിന്നു ഒട്ടും അയഞ്ഞിട്ടില്ലെന്ന സന്ദേശമാണ് ഇത്തരം പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനു നല്‍കുന്നത്. ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിനു മുന്നില്‍ ഭരണപ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്.
ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുന്നില്ല. ബില്‍ രാഷ്ട്രപതിയ്ക്ക് അയക്കുന്നില്ല. ബില്ലില്‍ ഒപ്പ് വയ്ക്കണം എന്നോ ബില്‍ രാഷ്ട്രപതിയ്ക്ക് അയക്കണമെന്നോ പറയാന്‍ സര്‍ക്കാരിനു കഴിയുകയുമില്ല. ഗവര്‍ണര്‍ ഒപ്പ് വെയ്ക്കാതെ ബില്‍ നിയമമാകില്ല എന്നതിനാല്‍ ഭരണപരമായി സര്‍ക്കാര്‍ നേരിടുന്നത് വന്‍ പ്രതിസന്ധിയാണ്. അനുരഞ്ജനത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം ഒഴിവാക്കി കൊച്ചിയില്‍ നിന്നു ഗവര്‍ണറെ കാണാന്‍ മന്ത്രിമാര്‍ ശ്രമിച്ചത്. എന്നാല്‍ അതും പരാജയമായി. ബില്ലുകളുടെ കാര്യത്തില്‍ ഇനി എന്ത് എന്ന ചോദ്യമാണ് സര്‍ക്കാരിനു മുന്നില്‍ ഉയരുന്നത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.