തിരുവനന്തപുരം: ഗവർണ്ണർ-സർക്കാർ പോര് അസാധാരണ നിലയിലേക്ക് നീങ്ങുന്നു. നിയമസഭ പാസ്സാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന് സൂചിപ്പിച്ച ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഎം നേതാക്കൾ കടന്നാക്രമിച്ചു. വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിക്കുന്ന ഗവർണ്ണർ കണ്ണൂർ വിസിക്കെതിരെ അടക്കം കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്.
വാക് പോരുകൾക്കുപ്പുറം വലിയ ഭരണഘടനാ പ്രശ്നമായി കേരള സർകക്കാർ-ഗവർണ്ണർ പോര് നീങ്ങുകയാണ്. ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വ്വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് സൂചിപ്പിക്കുന്നത്. ഭരണത്തിൻറെ കമാൻഡർ ഇൻ ചീഫാകാനാണ് ഗവർണ്ണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തിൽ കോടിയേരി വിമർശിച്ചു. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട ഗവർണ്ണർക്ക് എങ്ങിനെ ബില്ലുകളെ അവഗണിക്കാൻ കഴിയുമെന്നാണ് സർക്കാറും സിപിഎമ്മും ഉയർത്തുന്ന ചോദ്യം.