തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ഭരണഘടന വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞു. ഇരിക്കുന്ന പദവിയുടെ വലുപ്പം ഗവര്‍ണര്‍ മനസിലാക്കണം. വായിൽ തോന്നിയത് വിളിച്ച് പറയുന്ന നിലയാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസ് അജണ്ട നടപ്പാക്കും വിധം ഗവര്‍ണര്‍ അധഃപതിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനത്ത് കാലാവധി അവസാനിക്കാൻ പോകുന്നതിന് മുൻപ് അടുത്തതെന്ത് എന്ന് അന്വേഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അത്ര ഗൗരവമേ കാണുന്നുള്ളൂ. ഭീഷണിക്ക് വഴങ്ങില്ലെന്നും ഇതൊന്നും കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ എവിടെയാണ് ക്രമസമാധാനം തകർന്നത്? ഇമ്മാതിരി വർത്തമാനം പറഞ്ഞ് ഇടതുപക്ഷത്തെ ഭീഷണിപ്പെടുത്തിയാൽ അത് നടക്കില്ല. കുട്ടികളെ അടക്കം പ്രകോപിപ്പിക്കുന്ന സ്ഥിതിയാണ്. മനസിലിരിപ്പാണ് വസ്‌തുനിഷ്ഠം എന്ന് കരുതേണ്ട, അത് നടക്കില്ല. ക്രിമിനൽ പ്രവർത്തനങ്ങളുടെ മുന്നിൽ നിൽക്കുന്നത് ഗവർണറാണ്. ബ്ലഡി കണ്ണൂരെന്ന് പറഞ്ഞ് ഒരു നാടിനെ അപമാനിക്കാൻ ഗവര്‍ണര്‍ എന്ത് അവകാശമാണ് ഉള്ളത്? ഗവര്‍ണര്‍ക്ക് പിന്നിൽ ആർഎസ്എസും ബിജെപിയുമുണ്ട്. ഗവര്‍ണര്‍ പ്രവർത്തിക്കുന്നത് അവർക്ക് വേണ്ടിയാണ്. ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.