തിരുവനന്തപുരം : കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന്റെ മോചനം സംബന്ധിച്ചുള്ള ഫയല്‍ മടക്കിയത് ഗൗരവമേറിയ വിഷയമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫയലിൽ ചില സംശയങ്ങൾ ഉള്ളതിനാലാണ് തിരിച്ചയച്ചത്. സംശയങ്ങളിൽ വ്യക്തതവന്നാൽ ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഗവർണർ ഫയല്‍ തിരിച്ചയച്ചത്. മണിച്ചന്റെ മോചനത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാനത്തിന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
ജയില്‍ മോചന ശുപാര്‍ശയില്‍ വിവേചനം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തിരിച്ചയച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള അതേ മാനദണ്ഡങ്ങളുടെ ആനുകൂല്യം മറ്റ് പ്രതികള്‍ക്ക് ബാധകമാക്കിയിട്ടില്ല. മണിച്ചനേക്കാള്‍ ചെറിയ കുറ്റം ചെയ്തവരെ എന്തുകൊണ്ട് മോചിപ്പിക്കുന്നില്ലെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇഫയല്‍ പരിശോധിച്ച ശേഷമായിരുന്നു സുപ്രിംകാടതിയുടെ നടപടി. തീരുമാനമെടുക്കുമ്പോള്‍ പേരറിവാളന്‍ കേസിലെ സുപ്രിം കോടതി വിധി കൂടി കണക്കിലെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തടവുകാരുടെ മോചനം പോലുള്ള വിഷയങ്ങളില്‍ കാലതാമസം പാടില്ല എന്നായിരുന്നു പേരറിവാളന്‍ കേസിലെ നിര്‍ദേശം.