തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഹര്‍ജി ഫയൽ ചെയ്ത സര്‍ക്കാര്‍ നടപടിയിൽ വിശദീകരണം തേടി ഗവര്‍ണര്‍ . സുപ്രീംകോടതിയെ സമീപിക്കാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണറുടെ നടപടി. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാദം.
എന്നാൽ സുപ്രീംകോടതിയെ സമീപിക്കാൻ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. സര്‍ക്കാര്‍ നടപടിയിൽ വിശദീകരണം തേടുകയാണെങ്കിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകാനാണ് തീരുമാനം എന്നും നിയമന്ത്രി എകെ ബാലൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുമായോ കേന്ദ്ര സര്‍ക്കാരുമായോ ഏറ്റുമുട്ടലിന് ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.