തിരുവനന്തപുരം : കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കാൻ സംസ്ഥാന സര്‍ക്കാര്‍ മാർഗരേഖ പുറത്തിറക്കി. കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാതല സമിതി രൂപീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയിൽ എഡിഎം, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവരാണ് മറ്റു അംഗങ്ങൾ.
മരിച്ചവരുടെ ബന്ധുക്കൾ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഈ സമിതി അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമെടുക്കും. ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കോവിഡ് പോസിറ്റിവായി 30 ദിവസത്തിനകം നടക്കുന്ന എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. കോവിഡ് പോസിറ്റീവായിരിക്കെ ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.