തൃശൂർ : ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ തൃശൂർ ജില്ലാ നേതൃത്വം നിർദേശം നൽകി. മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ധാരണയായതോടെയാണ് നിർദേശം. 150ലധികം ഇടങ്ങളിൽ ടി.എൻ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകൾക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം വീണ്ടും ചുവരെഴുതാനാണ് നിർദേശം.
പത്മജ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന്‍ കെ.മുരളീധരൻ എത്തുന്നത്. പ്രതിപക്ഷ നേതാവായ വി.ഡി സതീശനാണ് മുരളീധരന്റെ പേര് തൃശൂരിൽ മുന്നോട്ടുവച്ചത്. അതേസമയം മുരളീധരന്‍ തൃശൂരിലേക്ക് വരുന്നതോടെ ടി.എൻ പ്രതാപനെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്നാണ് ധാരണ.





























