തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ ബിജെപി സംസ്ഥാന നേതാക്കൾ താഴേ തട്ടിലേക്കിറങ്ങുന്നു. ബൂത്ത്, മണ്ഡലം തലങ്ങളിൽ സംസ്ഥാന നേതാക്കൾ നേരിട്ടെത്തി പരിശോധന നടത്തും. ഓൺലൈനായി ചേർന്ന ഭാരവാഹി യോഗമാണ് തീരുമാനം എടുത്തത്. തോൽവിയുടെ പശ്ചാത്തലത്തിലുള്ള കെ സുരേന്ദ്രന്റെ രാജി സന്നദ്ധത കേന്ദ്ര നേതൃത്വം തള്ളി.
സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച പറ്റി. സ്വർണക്കടത്തിൽ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമുട്ടിയത് തിരിച്ചടിയായി, തുടങ്ങിയ വിമർശനങ്ങൾ ഉയർന്നു. സംസ്ഥാന അധ്യക്ഷൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയതിലും വിമർശനമുണ്ടായി. അതേസമയം പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ എന്നിവരടക്കം ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
കഴിഞ്ഞ തവണ നേമത്ത് തുറന്ന അക്കൗണ്ടും പൂട്ടിയതോടെ കേരളത്തിൽ സംപൂജ്യരായി മാറിയ ബിജെപിക്ക് വോട്ടിംഗ് ശതമാനക്കണക്കിലും വൻ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. 35 സീറ്റ് നേടിയാൽ കേരളത്തിൽ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ കിണഞ്ഞ് ശ്രമിച്ച തെരഞ്ഞെടുപ്പിൽ ഫലം പുറത്ത് വരുമ്പോൾ 2016 ൽ കിട്ടിയ വോട്ട് കണക്കിൽ നാല് ശതമാനത്തിന്റെ ഇടിവാണ് ബിജെപിക്ക് ഉള്ളത്. പ്രതീക്ഷിച്ച ഒരിടത്തും മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല പയറ്റിയ തന്ത്രങ്ങളത്രയും കേരളം തള്ളിക്കളയുകയും ചെയ്തു.