കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ കല്യാണ വീട്ടിൽ ക്ഷണിക്കാതെ എത്തിയ യുവാവിന്റെ ആക്രമണത്തിൽ വരന്റെ സുഹൃത്തിന് പരിക്ക്. കവിളിന് കുത്തേറ്റ് പരിക്കേറ്റ പന്നിയങ്കര സ്വദേശി ഇൻസാഫിനെ ബീച്ചാശുപത്രിയിൽ പ്രവേശിച്ചിച്ചു. ബാർബർ ഷോപ്പിൽ ഉപയോഗിക്കുന്ന കത്തി എടുത്ത് കവിളിൽ വരയുകയായിരുന്നു. ആക്രമണം നടത്തിയ ചക്കുകടവ് സ്വദേശി മുബീന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. പന്നിയങ്കര സ്വദേശിയായ വിഷ്ണുവിന്റെ വിവാഹമായിരുന്നു. സുഹൃത്തായ ഇൻസാഫും കല്യാണത്തിനെത്തിയിരുന്നു. തുടർന്നാണ് മുബീൻ എന്നയാളും ഇവിടേക്കെത്തുന്നത്. അവിടെയുള്ള ആളുകളുമായി പരിചയപ്പെട്ട് മദ്യപിച്ചു. വിഷ്ണു വിചാരിച്ചത് സഹോദരന്റെ കൂട്ടുകാരനായിരിക്കുമെന്നാണ്.
സഹോദരൻ കരുതിയത് വിഷ്ണുവിന്റെ സുഹൃത്തായിരിക്കുമെന്നുമാണ്. എന്നാൽ മദ്യപിച്ചതിന് ശേഷം ഇയാൾ വീട്ടിൽ ബഹളം വെക്കാനാരംഭിച്ചു. തുടർന്നാണ് മനസിലായത് ഇയാൾ ക്ഷണിക്കാതെ എത്തിയതാണെന്ന്. തുടർന്ന് വിഷ്ണുവിന്റെ സുഹൃത്തുക്കൾ ഇടപെട്ട് ഇയാളെ വീടിന് പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ അരമണിക്കൂറിന് ശേഷം ഇയാൾ തിരികെയെത്തി. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഇൻസാഫിന്റെ മുഖത്ത് കത്തി കൊണ്ട് വരയുന്നത്. ഇൻസാഫിന്റെ മുഖത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുബീൻ ലഹരിക്കടിമയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവ സ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. മുബീനായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.