ഡല്‍ഹി : ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഇന്ന് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആം ആദ്‌മി പാർട്ടിയേയും കോൺഗ്രസിനെയും ഉറ്റുനോക്കുകയാണ് രാജ്യം. ഈ രണ്ട് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ പാർട്ടികളുടെ വിധി നിർണ്ണയിക്കുന്നതാണ്. 2014 മുതലുള്ള തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ഒരു സുപ്രധാന തിരഞ്ഞെടുപ്പ് വിജയത്തിനായി കോൺഗ്രസ് പരിശ്രമിക്കുമ്പോൾ പുതിയതായി വന്ന ആം ആദ്‌മി പാർട്ടി ദേശീയ സാന്നിധ്യം അറിയിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഗുജറാത്തിൽ, ബിജെപിയുടെ കോട്ടകൾ തകർക്കാനാണ് എഎപി ലക്ഷ്യമിടുന്നത്, 182 നിയമസഭാ സീറ്റുകളിൽ അവർ സ്ഥാനാർത്ഥികളെ നിർത്തി. ഇതിനിടയിൽ നിരവധി തിരിച്ചടികൾ നേരിട്ടെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചാരണം നടത്തി ഇതിനെയൊക്കെ മറികടക്കാൻ അവർ പരമാവധി ശ്രമിച്ചിട്ടുണ്ട്. 182 അംഗ ഗുജറാത്ത് അസംബ്ലിയിൽ 129 മുതൽ 151 വരെ സീറ്റുകൾ തൂത്തുവാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ് ബിജെപി.
കോൺഗ്രസിന് പിന്നിൽ 9-21 സീറ്റുകളുമായി ആം ആദ്‌മി പാർട്ടി മൂന്നാമതായി മത്സരം അവസാനിപ്പിക്കുമെന്ന് പ്രവചിക്കുന്നു. 16-30 സീറ്റുകൾക്കിടയിൽ അവർക്ക് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മൂന്ന് പാർട്ടികളും സമ്മർദ്ദത്തിലാണ്. ഏഴ് മണി മുതൽ ഫലങ്ങൾ അറിവായി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ബിജെപി 46 ശതമാനം വോട്ട് വിഹിതം നേടിയേക്കും, കോൺഗ്രസും ആം ആദ്‌മി പാർട്ടിയും (എഎപി) യഥാക്രമം 26 ശതമാനവും 20 ശതമാനവും വിഹിതം നേടും.