പോർബന്തർ : ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യബന്ധന ബോട്ടിന് നേരെ വെടിയുതിർക്കുകയും ഒരു ജീവനക്കാരനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഗുജറാത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയിലെ (പിഎംഎസ്എ) 10 ഉദ്യോഗസ്ഥർക്കെതിരെയാണ് കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ഗുജറാത്ത് പോലീസ് കേസെടുത്തത്.
ഗുജറാത്ത് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലുകൾക്കപ്പുറം അധികാരപരിധിയുള്ള പോർബന്ദർ ജില്ലയിലെ നവി ബന്ദർ പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാത്രിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് ബോട്ടുകളിലായി അഞ്ച് പേർ വീതം തിരിച്ചറിയാത്ത പത്ത് പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി ഉദ്യോഗസ്ഥർ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ ജൽപാരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് പാൽഘർ ജില്ലയിലെ മത്സ്യത്തൊഴിലാളിയായ ശ്രീധർ രമേഷ് ചാംരെ (32) കൊല്ലപ്പെട്ടുവെന്നാണ് എഫ്ഐആർ.
ദിയു സ്വദേശിയായ ദിലീപ് സോളങ്കി (34) എന്ന മറ്റൊരു മത്സ്യത്തൊഴിലാളിക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖ തീരദേശ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യബന്ധന ബോട്ടിൽ ഏഴ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതേസമയം മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഞായറാഴ്ച ഓഖയിൽ എത്തിച്ചു. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ വെടിവയ്പ്പിനെ ഇന്ത്യ വളരെ ഗൗരവമായാണ് കാണുന്നത്. പാകിസ്താനുമായി നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഡൽഹിയിലെ ഉന്നത വിദേശകാര്യ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക് സമീപം ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏഴ് മത്സ്യത്തൊഴിലാളികളുമായി ഒക്ടോബർ 25ന് ഓഖയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടിലെ രണ്ട് തൊഴിലാളികൾ മഹാരാഷ്ട്രയിൽ നിന്നും നാല് പേർ ഗുജറാത്തിൽ നിന്നും ഒരാൾ ദിയുവിൽ നിന്നുമുള്ളവരാണ്.































