തിരുവനന്തപുരം : മാതാവ് അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഹേബിയസ് കോര്‍പ്പസ് ഹർജി അനുപമ പിൻവലിച്ചു. സംഭവത്തില്‍ അനുപമക്ക് ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ടു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുടുംബ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹർജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ അത് തള്ളുമെന്നും കോടതി നേരത്തെ അനുപമയെ അറിയിച്ചിരുന്നു. അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയിലാണെന്ന് പറയാന്‍ കഴിയില്ല. ഡി.എൻ.എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരം ഉണ്ട്. സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നൽകിയത്. തന്‍റെ മാതാപിതാക്കൾ നാലാം ദിവസം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹർജിയില്‍ പറയുന്നത്.





























