കോട്ടയം : പാലായിൽ ആയുർവേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ പോലീസ് കേസെടുത്തു. ആശുപത്രിയിലെ ജീവനക്കാരിയുടെ തന്നെ പരാതിയിലാണ് കേസ്. എന്നാൽ കേസെടുത്തിട്ടും പ്രതിയെ പിടിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തുന്നെന്നാണ് പെൺകുട്ടിയുടെ പരാതി. പാലാ മൂന്നാനിയിലെ ആയുർവേദ ആശുപത്രി ഉടമയും വിഷ ചികിത്സകനുമായ ഡോക്ടർക്കെതിരെയാണ് ആശുപത്രിയിലെ ജീവനക്കാരിയായ പെൺകുട്ടിയുടെ പരാതി. ഈ മാസം 13 ന് ആശുപത്രിയിലെ നടുമുറ്റത്ത് വെച്ച് ഡോക്ടർ അശ്ലീലചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് ആരോപണം.
സംഭവം ചോദ്യം ചെയ്ത പെൺകുട്ടിയെും സുഹൃത്തിനേയും ഇയാൾ ആക്രമിച്ചെന്നും പരാതിയുണ്ട്. രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടി പെൺകുട്ടി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി പ്രകാരം എഫ്ഐആർ ഇട്ട് കേസ് എടുത്തത് ഒഴിച്ചാൽ മറ്റ് നടപടികളൊന്നും പോലീസിൽ നിന്ന് ഉണ്ടായിട്ടില്ല. കേസിൽ പ്രതിയാക്കപ്പെട്ട ഡോക്ടറെ പോലീസ് മനഃപൂർവം സംരക്ഷിക്കുന്നെന്നാണ് പെൺകുട്ടിയുടേയും ബന്ധുക്കളുടെയും ആക്ഷേപം. എന്നാൽ കേസിൽ അന്വേഷണം നടക്കുന്നെന്നാണ് പോലീസിന്റെ വിശദീകരണം.