കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാർക്കെതിരായ ലൈംഗിക പീഡന പരാതികളിൽ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. എം.എൽ.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികൾക്ക് എത്രയും വേഗത്തിൽ നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ നടന്മാർ പലരും നേരത്തെ തന്നെ കോടതികളിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യൽ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിന് ഇത് ബാധകമാകില്ലെന്നും അന്വേഷണത്തിന്റെ തുടർനടപടികളെ ബാധിക്കില്ലെന്ന നിലപാടുമാണ് അന്വേഷണ സംഘത്തിനുള്ളത്.
നടന്മാർക്കെതിരായ ലൈംഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.അന്വേഷണ സംഘം മുൻകൂർജാമ്യം ലഭിച്ചതിനെതിരേ അപ്പീൽ നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് പലകാരണങ്ങളാൽ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാൽ പരാതിക്കാരായ സ്ത്രീകൾ കേസിൽ അപ്പീൽ പോകാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് തുടർനടപടികളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം.