മുംബൈ: ഓടുന്ന ട്രെയിനിൽ മൂന്ന് മുസ്‍ലിം യാത്രക്കാരെയും എ.എസ്.ഐയെയും വെടിവച്ചുകൊന്ന റെയിൽവേ പോലീസ് കോൺസ്റ്റബിൾ ചേതൻ സിങ് ചൗധരിയുടെ നുണപരിശോധന നടത്താനുള്ള ആവശ്യം തള്ളി കോടതി. മുംബൈ ബോറിവലിയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്കനുകൂലമായി വിധി പറഞ്ഞത്. കൊലപാതകത്തിന് ശേഷം ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്യണം’ എന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് ആക്രോശിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.
പ്രതിയുടെ അനുമതിയില്ലാതെ നാർക്കോ പരിശോധനയ്‌ക്കോ ബ്രെയിൻ മാപ്പിങ്ങിനോ നുണപരിശോധനയ്‌ക്കോ നിർബന്ധിക്കാനാകില്ലെന്നും മിണ്ടാതിരിക്കുക എന്നത് പ്രതിയുടെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി. പ്രതി ചേതൻ സിങ്ങിനെ റെയിൽവേ പോലീസ് സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ നാർക്കോ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവൺമെന്റ് റെയിൽവേ പെലീസ്(ജി.ആർ.പി) ആണ് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 11നുള്ള കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ഇന്നാണു പുറത്തുവന്നത്.





























