ആതൻസ് : അഭയാർഥികളോട് കാരുണ്യം കാട്ടാൻ യൂറോപ്പിനോട് മാർപാപ്പ അഭ്യർഥിച്ചു. അഭയം തേടി വരുന്നവരുടെ മുന്നിൽ വാതിൽ കൊട്ടിയടയ്ക്കരുതെന്നും മതിലുകൾ പണിയുന്നത് അവസാനിപ്പിക്കണമെന്നും സൈപ്രസ്, ഗ്രീസ് എന്നിവിടങ്ങളിൽ നടത്തിയ 5 ദിവസത്തെ പര്യടനം അവസാനിപ്പിച്ച് മടങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പ അപേക്ഷിച്ചു. യൂറോപ്പ് മതിലുകളുടെയും മുള്ളുവേലികളുടെ യുഗത്തിലാണെത്തിയിരിക്കുന്നത്. അനേകം സംസ്കാരങ്ങളുടെ ഈറ്റില്ലമായ മധ്യധരണ്യാഴി, അഭയാർഥി ബോട്ടുകൾ മുങ്ങി ശിലാഫലകങ്ങളില്ലാത്ത വലിയൊരു ശ്മശാനമായിരിക്കുന്നു.
സംസ്കാരങ്ങളുടെ യാനങ്ങൾ ഇവിടെ ഇനി തകർന്നുകൂടാ – അദ്ദേഹം പറഞ്ഞു. ഗ്രീസ് പ്രസിഡന്റ് കാറ്ററീന, യൂറോപ്യൻ യൂണിയൻ കമ്മിഷൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിനസ് എന്നിവരും പാപ്പയോടൊപ്പമുണ്ടായിരുന്നു. ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ അഭയാർഥി ക്യാംപുകളിലെത്തിയ അദ്ദേഹം അവിടെ കഴിയുന്നവരെ ആശ്വസിപ്പിച്ചു. സിറിയയിൽ നിന്ന് രക്ഷപ്പെട്ടോടിയ കുട്ടികളോടൊപ്പമിരുന്ന് അവരുടെ ജീവിതകഥകൾ കേട്ടു. കടൽ തീരത്ത് മുള്ളുവേലി കെട്ടി തിരിച്ച സ്ഥലത്ത് ഐക്യരാഷ്ട്ര സംഘടന നൽകിയ കണ്ടെയ്നർ വീടുകളിൽ വസിക്കുന്നവരുടെ ഇടയിലൂടെ മാസ്ക് ധരിക്കാതെ അദ്ദേഹം നടന്നു. വൻ അഭയാർഥി പ്രവാഹം ഉണ്ടായ 2016 ലും അദ്ദേഹം ഇവിടെ എത്തിയിരുന്നു.