കൊച്ചി: കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ കെ മുഹമ്മദ് ഹാലിം അഡ്വ.ഹാരിസ് ബീരാന്‍ മുഖേനെ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പ്രോട്ടോക്കോള്‍ നിയന്ത്രണത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും പേരിൽ സ്വന്തം മകനെ പോലും മാതാവിന്റെ മുഖം കാണാന്‍ അനുവദിക്കാതെ മൃതദേഹം മറവ് ചെയത് കളയുന്നത് ക്രൂരമായ മനുഷ്യത്വ രഹിത നടപടിയും ഭരണഘടനാ അവകാശങ്ങളുടെ ലംലനങ്ങളുമാണെന്ന് ഹർജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.
മൃതദേഹത്തോടു പോലും അനാദരവ് കാണിക്കുന്ന രീതിയിലാണ് ആശുപത്രി അധികൃതരുടെയും മറ്റു അധികാരികളുടെയും നടപടികള്‍. തന്റെ സ്വന്തം അനുഭവമായിട്ടല്ല കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് തന്റെ ഹർജിയെന്ന് ഹർജിക്കാരന്‍ വ്യക്തമാക്കി. നിലവില്‍ ലോകാരോഗ്യ സംഘടനയും ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവും അനുവര്‍ത്തിച്ച് വരുന്ന കൊവിഡ് പ്രതിരോധ നയങ്ങള്‍ യഥാര്‍ത്ഥത്തില്‍ കേരളം പാലിക്കുന്നില്ലെന്നും രോഗിയുടെ കുടുംബത്തിന് രോഗിയെ കാണാന്‍ അനുവദിക്കുന്നില്ല.
ഏത് തരത്തിലുള്ള ചികില്‍സയാണ് നടക്കുന്നതെന്നും പുരോഗതി എന്തെന്നും അറിയാന്‍ കഴിയുന്നില്ല എന്നും ഹരജിക്കാരന്‍ ഹരജിയില്‍ പരാതിപ്പെട്ടു.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ മാത്രമാ ണുള്ളത്. ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നില്ല. മരിച്ച രോഗിയുടെ ബന്ധുക്കളെ ബില്ലടക്കാന്‍ മാത്രമാണ് വിളിച്ച് വരുത്തുന്നതെന്നും, പോലീസും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും മരിച്ചയാളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു