കൊല്ലം: “എന്‍റെ മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, എന്‍റെ മകൾ അനുഭവിച്ച വേദന അവൻ അനുഭവിക്കണം” കൊല്ലം സെഷൻസ് കോടതിയിൽ വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദന ദാസിന്‍റെ മാതാവ് വസന്തകുമാരി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി സന്ദീപിനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുള്ള കോടതിവിധി കേട്ടശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോൾ അവരുടെ കണ്ണുകൽ ഈറനണിഞ്ഞു, വാക്കുകൾ ഇടറി.
“വധശിക്ഷ എന്നതിനെക്കാളുപരി എന്‍റെ മകൾ അനുഭവിച്ച വേദന, ഭയം എല്ലാം പ്രതി അറിയണം. മകളുടെ ശരീരത്തിൽ ഏറ്റ 27കുത്തുകൾ, ഒരു കൈയും കാലും മാംസത്തോടുകൂടി അടർന്നുപോയ ശരീരം, കുത്തേറ്റ് പ്രാണ രക്ഷാർഥം ഓടിയപ്പോൾ മകളെ രക്ഷിക്കാൻ ആരും ഇല്ലായിരുന്നു. വിറകു കീറുന്നത് പോലെ മകളുടെ ശരീരം കുത്തിക്കീറിയത്, അങ്ങനെയുള്ള വേദനയെല്ലാം അറിയുന്ന ശിക്ഷ അവന് കിട്ടണം. ഇത് നീതി ന്യാമയല്ലെ, നമുക്ക് ആഗ്രഹിക്കാൻ അല്ലേ പറ്റു. നിയമത്തിന് കൊടുക്കാൻ പറ്റുന്ന ശിക്ഷ ഇതായിരിക്കാം. എനിക്ക് അറിയില്ല. പ്രോസിക്യൂട്ടറുമായി ആലോചിച്ച് അടുത്ത നടപടി നോക്കാം”. വസന്തകുമാരി മാധ്യമങ്ങളോട് പറഞ്ഞു.






























