തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ വൻ കവർച്ച. തിരുവനന്തപുരം കണിയാപുരത്ത് പമ്പ് മാനേജരിൽ നിന്ന് സ്കൂട്ടറിലെത്തിയ രണ്ട് പേർ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെ കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ചാണ് കവർച്ച നടന്നത്. സ്കൂട്ടറിലെത്തിയ രണ്ടുപേർ ചേർന്നാണ് പണം തട്ടിയെടുത്തത്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരം ശാഖയുടെ നിഫി ഫ്യൂവൽസ് മാനേജറായ ഷാ ഉച്ചവരെയുള്ള കളക്ഷൻ തൊട്ടടുത്തുള്ള എസ് ബിയിലടയ്‌ക്കാൻ കൊണ്ടു പോകുന്നതിനിടയിലാണ് കവർച്ച നടന്നത്.
ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ മാനേജർ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പണം തട്ടിപ്പറിക്കുകയായിരുന്നു. ഉടൻ തന്നെ സ്കൂട്ടറിൽ ഇവർ കടന്നു കളഞ്ഞു.നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ സ്കൂട്ടറിലാണ് കവർച്ചക്കാർ എത്തിയത്. സംഭവം നടന്ന ഉടൻ തന്നെ മംഗലപുരം പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ ഹോണ്ട ഡിയോ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്‌ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.