ഡൽഹി: അടിയാന്താവസ്ഥ കാലത്ത് ഇന്ദിരയുടെ ഭരണകൂടം തന്നോട് കാണിച്ച അനീതികൾ എണ്ണിപ്പറഞ്ഞ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് പതിനാറ് മാസം ജയിലിൽ കിടന്നതും അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പരോൾ നിഷേധിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തിയാൽ സ്വേച്ഛാധിപത്യം നടപ്പാകുമെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് ജയിലിൽ അടയ്‌ക്കപ്പെടുമ്പോൾ എനിക്ക് 24 വയസായിരുന്നു, പ്രതിരോധമന്ത്രി പറഞ്ഞു. വിവാഹം കഴിഞ്ഞ് അധിക ദിവസങ്ങളായിട്ടില്ല. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ കാണുന്നത് അറസ്റ്റ് ചെയ്യാനായി കാത്തുനിൽക്കുന്ന പൊലീസുകാരെയാണ്. അർദ്ധരാത്രിയോടെയാണ് ജയിലിലേക്ക് കൊണ്ടുപോയത്. 16 മാസത്തോളം നൈനി സെൻട്രൽ ജയിലിലായിരുന്നു. അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പോലും പരോൾ തന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.





























