ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എൽനിനോ പ്രതിഭാസത്തിനൊപ്പം ചൂട് കൂടുന്നതിനാൽ രോഗങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യസംഘടന. ഉയർന്നതുമുതൽ വളരെ ഉയർന്നതുവരെയുള്ള അപകടസാധ്യതാ വിഭാഗത്തിലാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ സംഘടന അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ദക്ഷിണേഷ്യയിലുടനീളമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, കടുത്ത ചൂട്, പെട്ടെന്നുള്ള മഴ എന്നിവ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ ആശങ്കാജനകമായ വർധനവിനും കടുത്ത ചൂട് മൂലമുണ്ടാകുന്ന രോഗങ്ങളുടെ അപകടകരമായ വർധനവിനും കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
അന്തരീക്ഷ താപനില ഉയരുന്നതുമൂലം ഈഡിസ് ഈജിപ്തി കൊതുകിനുള്ളിൽ ഡെങ്കിപ്പനി വൈറസിന്റെ ഇൻക്യുബേഷൻ നിരക്ക് കൂടും. മഴ അസ്ഥിരമാകുന്നത് നഗരങ്ങളിലെ ഓടകൾ, നിർമാണ സ്ഥലങ്ങൾ, എയർ കൂളറുകൾ, ഗാർഹിക ജലസംഭരണികൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് പെറ്റുപെരുകാൻ ഇടയാക്കുകയും അതുവഴിയുള്ള കൊതുകുജന്യരോഗങ്ങൾ കൂടാനിടയാകുകയും ചെയ്യും. ഇതുകൂടാതെ തുലാവർഷ മാസങ്ങളിലെ അസാധാരണമായ ചൂടും വരണ്ട കാലാവസ്ഥയും സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. ഇത് ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, വൃക്കസംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളിലേക്കും നയിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം































