ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം നിലനിൽക്കെ അസമിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ ഉന്നത ന്യൂനപക്ഷ നേതാവും ആദ്യ ന്യൂനപക്ഷ എംഎൽഎയുമായ അമിനുൾ ഹഖ് ലാസ്കർ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അസം പ്രസിഡന്റ് ജിതേന്ദ്ര സിംഗ് അൽവാറിൻ്റെ സാന്നിധ്യത്തിൽ ബുധനാഴ്ച്ചയാണ് അമിനുൾ കോൺഗ്രസിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. അസമിൽ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടുവെന്ന് അമിനുൾ ഹഖ് പറഞ്ഞു.”ഞാൻ 13 വർഷമായി ബിജെപിക്കൊപ്പമായിരുന്നു, അന്നത്തെ ബിജെപിയും ഇപ്പോഴുള്ളതും വ്യത്യസ്തമാണ്. അക്കാലത്ത് ബിജെപി മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചത് – അമിനുൾ പറഞ്ഞു.
തന്റെ ബിജെപിയിൽ നിന്നുള്ള പുറത്തേക്കുള്ള വരവ് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബിജെപിയുടെ ആശയങ്ങൾ ഇപ്പോൾ ബദ്‌റുദ്ദീൻ അജ്മലിൻ്റെ എഐയുഡിഎഫിന് സമാനമായി മാറുകയാണെന്നും ലാസ്‌കർ പറഞ്ഞു. 2016ൽ ഞാൻ എംഎൽഎയാവുമ്പോൾ ഈ പ്രദേശത്തെ മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരേയൊരാൾ ഞാൻ മാത്രമായിരുന്നു. ബിജെപിയിൽ നിന്ന് പുറത്തേക്ക് വന്നതോടെ അത് അസമിലെ മുസ്ലീങ്ങൾക്കിടയിൽ ബിജെപിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അമിനുൾ പറഞ്ഞു. അസമിൽ ഇപ്പോൾ ബിജെപി എഐയുഡിഎഫുമായി കൈകോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.