തിരുവനന്തപുരം : ടൗട്ടെ ചുഴലിക്കറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും മഴയും കടലാക്രമണവും തുടരുന്നു. ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കടൽ അതീവ പ്രക്ഷുബ്ധമാണ്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യ ബന്ധനത്തിനും കപ്പൽ ഗതാഗതത്തിനുമുള്ള വിലക്ക് തുടരുന്നു.
ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുകയാണ്. ഗോവയിലെ പനാജിയിൽ നിന്ന് 220 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരയിലേക്ക് കടക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരം മുഴുവനും ജാഗ്രതയിലാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്ച വരെയുണ്ടാകും.
അതേസമയം അണക്കെട്ടുകള്‍ ഉടൻ തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തല്‍. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കില്‍ ഇപ്പോള്‍ സംഭരണശേഷിയുടെ 33 ശതമാനം മാത്രമേ ജലമുള്ളൂ. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം മാത്രം കൂടുതല്‍. കുണ്ടളയില്‍ 13 ശതമാനവും മാട്ടുപ്പെട്ടിയില്‍ 31 ശതമാനവും ജലമുണ്ട്. പത്തനംതിട്ട ജില്ലയിലെ പമ്പ അണക്കെട്ടിൽ 33 ശതമാനം മാത്രമേ ജലമുള്ളൂ.
മറ്റ് പ്രധാന അണക്കെട്ടുകളായ ഷോളയാറും ഇടമലയാറും ജലനിരപ്പ് 30 ശതമാനം മാത്രം. കുറ്റ്യാടി, നേര്യമംഗലം, ലോവര്‍പെരിയാര്‍, ശെങ്കുളം ഉള്‍പ്പടെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് നിയന്ത്രണവിധേയം. രണ്ടുമൂന്നു ദിവസം കനത്തമഴ പെയ്താല്‍പോലും അണക്കെട്ട് തുറന്നവിടേണ്ടി വരില്ല.