ബെംഗളൂരു: അർജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ. കനത്ത മഴക്കൊപ്പം തന്ന ശക്തമായ കാറ്റും വീശുന്നുണ്ട്. ഗംഗാവലി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് 9 ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഇന്നാണ് അർജുന്റെ ലോറി പുഴയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിച്ചത്. ഇന്നലെ സോണാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് തന്നെയാണ് ലോറിയുള്ളതെന്നും സ്ഥിരീകരണമുണ്ട്. ലോറി പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
എന്നാൽ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ഇന്ന് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയിൽ ഡൈവർമാർക്ക് ഇറങ്ങാൻ സാധിക്കുന്നില്ല. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി നിൽക്കുന്നത് മഴയാണ്. ലോറി കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ന് രാത്രിയും രക്ഷാപ്രവർത്തനം തുടരുമെന്നാണ് നാവിക സേന അറിയിച്ചിരുന്നത്. എന്നാൽ രാത്രിയിൽ തെരച്ചിൽ നടത്തില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കണ്ടെത്തിയത് അർജുന്റെ ലോറി തന്നെയെന്ന് കർണാടക പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ട്രക്ക് കണ്ടെത്തിയ സ്ഥലം മാർക്ക് ചെയ്തിട്ടുണ്ടെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഗംഗാവാലി നദിയോരത്തെ മണ്ണ് നീക്കം ഇപ്പോൾ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഷിരൂരിലേക്ക് ക്രെയിനുകൾ ഉൾപ്പെടെയുള്ള കൂടുതൽ സന്നാഹങ്ങൾ എത്തിച്ചിട്ടുണ്ട്. രാത്രി 10 മണിവരെ തെരച്ചിൽ തുടരുമെന്നാണ് കർണാടക എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങൾ തെരച്ചിൽ തടസ്സപ്പെടുത്തരുതെന്നും എംഎഎൽ അഭ്യർത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങൾ കൈമാറാമെന്നും എംഎൽഎ ഉറപ്പുനൽകിയിട്ടുണ്ട്.