റാന്നി: വേനല്‍മഴ ശക്തമായതോടെ അങ്ങാടി വലിയതോട്ടില്‍ മാലിന്യം നിറയുകയാണ്. വെള്ളത്തിൽ ഒഴുകിയെത്തുന്ന മാലിന്യം മാത്രമല്ല, തോടിന്റെ തീരങ്ങളിൽ താമസിക്കുന്നവർ വലിച്ചെറിയുന്ന മലിനവസ്തുക്കളും ഇതിലുണ്ട്. തോടിന്റെ തീരത്തുകൂടി നടന്നാൽ മാലിന്യം കെട്ടിക്കിടക്കുന്നതു കാണാം. വലിയകാവ്, മാടത്തരുവി എന്നീ തോടുകൾ ഈട്ടിച്ചുവട്ടിൽ സംഗമിച്ചാണ് വലിയതോടായി പമ്പാനദിയിലെത്തുന്നത്. മാടത്തരുവി, സ്റ്റോറുംപടി, മാടത്തുംപടി, എസ് സി പടി, ചെത്തോങ്കര, വലിയപറമ്പുപടി, വലിയകാവ്, തൂളിമൺ, കടവുപുഴ, ഈട്ടിചുവട്, പുള്ളോലി എന്നിവിടങ്ങളിൽ തോടിന്റെ തീരത്ത് ഒട്ടേറെ താമസക്കാരുണ്ട്. അവർക്കൊന്നും മാലിന്യസംസ്കരണ സംവിധാനമില്ല. മാലിന്യമെല്ലാം വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു സംസ്കരിക്കുന്നു. മഴക്കാലത്ത് തോട്ടിൽ ജലനിരപ്പുയരുമ്പോൾ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സാധനങ്ങളും തോട്ടിലേക്കു തള്ളും.
കാറ്റിൽ ഒടിഞ്ഞും പിഴുതും ഒട്ടേറെ മരങ്ങൾ തോട്ടിൽ കിടപ്പുണ്ട്. കൂടാതെ തോട്ടിൽ വളർന്നു നിൽക്കുന്ന പോളകളും മരങ്ങളും മുളകളുമുണ്ട്. അവയിൽ തട്ടി മാലിന്യങ്ങൾ വൻതോതിൽ കെട്ടിക്കിടപ്പുണ്ട്. വേനല്‍മഴയില്‍ ഒഴുകിപ്പോയതിന്റെ ബാക്കിയാണിത്. ടൗണിലും ചന്തയിലും നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ
ബസ് സ്റ്റാൻഡിനു സമീപം വയലിൽ തള്ളുകയാണ്. മഴക്കാലത്ത് അവയും ഒഴുകി തോട്ടിലെത്തുന്നു. വരൾച്ചക്കാലത്ത് കാവുങ്കൽപടി പാലത്തിനു മുകൾ ഭാഗത്ത് വെള്ളത്തിൽ വൻതോതിൽ മാലിന്യം അടിഞ്ഞിരിക്കുന്നതു കാണാം. അവ കെട്ടിക്കിടന്ന് ചീഞ്ഞുനാറും. വലിയതോടിന്റെ ശുചീകരണത്തിന് ഉദ്ഘാടന മാമാങ്കം നടത്തിയിരുന്നു. അതോടെ ശുചീകരണം നിലച്ചു. പിന്നീടാരും തോട്ടിലേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. ബോധവൽക്കരണവും പാഴ് വാക്കായെന്നാണ് തോട്ടിൽ കെട്ടിക്കിടക്കുന്ന മാലിന്യം നൽകുന്ന തെളിവ്