പത്തനംതിട്ട : തണ്ണിത്തോട്ടിൽ ഉണ്ടായ അതിശക്തമായ മഴയിലും കാറ്റിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. തണ്ണിത്തോട് സെന്റ് ബെനഡിക്ട്സ് എം.എസ്.സി.എച്ച്.എസ്. സ്കൂളിന്റെ മേൽക്കൂരയാണ് കാറ്റിൽ പറന്നുപോയത്. തുടർന്ന് മേൽക്കൂരയുടെ ഭാഗങ്ങൾ സമീപത്തെ ഒരു വീടിന് മുകളിലേക്ക് പതിച്ചതോടെ പ്രദേശത്ത് വൻ നാശനഷ്ടമുണ്ടായി. കനത്ത മഴയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമായത്. സംഭവസമയത്ത് സ്കൂൾ പ്രവർത്തനം ഉണ്ടായിരുന്നില്ലെന്നതിനാൽ വലിയ ദുരന്തം ഒഴിവായെന്നാണ് വിവരം. പ്രദേശത്ത് മരങ്ങൾ കടപുഴകിയും വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 8-ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂൺ 9-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.






























