ചെന്നൈ: മലയാള സിനിമയിൽ ഇപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്ത്. അതേസമയം തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു രജനി കാന്തിന്റെ പ്രതികരണം. രജനി കാന്തിന്റെ പ്രതികരണമുണ്ടായത് മാധ്യമപ്രവർത്തകരോടാണ്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റിയെ പോലെ അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് രജനിയുടെ പ്രതികരണം വന്നത്. അതേസമയം, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ തമിഴ്സിനിമ ലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടൻ ജീവ. ഈ സമയത്ത് മാധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. എന്നാൽ താൻ നല്ലൊരു പരിപാടിക്ക് വന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി.
വീണ്ടും അതെ ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മറുപടി നൽകിയത്. എന്നാൽ വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു. പ്രമുഖ നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്കാണ് തമിഴ്നാട്ടിൽ തുടക്കമിട്ടിരിക്കുന്നത്.നടിയുടെ വെളിപ്പെടുത്തൽ ദേശീയ തലത്തിലും ചർച്ചയാവുകയാണ്. നടിയിൽ നിന്ന് വിവരങ്ങൾ തേടിയിരിക്കുകയാണ് അന്വേഷണ സംഘം. തമിഴ് സിനിമയിൽ ഹേമ കമ്മിറ്റി പോലെയുള്ള നീക്കം വേണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ താൻ കേസിനില്ല എന്നാണ് നടിയുടെ ഇപ്പോഴത്തെ നിലപാട്.